Showing posts with label sio. Show all posts
Showing posts with label sio. Show all posts

Friday, 17 September 2010

ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടക്കരച്ചില്‍

അനുകരണീയമെന്നു നോണ്‍ മലയാളികള്‍ പുകഴ്ത്തിപ്പാടിയ "കേരള മുസ്ലിം മോഡല്‍" നശിപ്പിക്കാന്‍ പൂര്‍വ്വാശ്രമത്തില്‍ "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം രചിച്ചവര്‍ വടിവാളും,എസ്‌ കത്തിയും കല്ല്‌ വെച്ച നുണളുമായി  ഇറങ്ങിയത് കണ്ട്‌ ടി പത്മനാഭന്‍ കുറിച്ചത് "ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്നാണ്.  തങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമായ നേരത്താണ് ആ സൗമ്യ ദീപം പൊലിഞ്ഞത് എന്ന് മലയാള മനോരമയില്‍ അദ്ദേഹം അനുസ്മരിക്കുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി അക്കാദമിക തലത്തില്‍ നടക്കുന്ന സെമിനാറുകളില്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ സ്വകാര്യ സംഭാഷണങ്ങളില്‍ വരെ തങ്ങള്‍ നിരന്തരം അനുസ്മരിക്കപ്പെടുകയാണ്.  ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ശിഹാബ് തങ്ങളുടെ പേരിലുള്ള സ്റ്റാമ്പ് പുത്തിക്കിക്കൊണ്ട്‌ പറഞ്ഞത് തങ്ങള്‍ അര്‍ഹിക്കുന്ന ആദരവിന്‍റെ ചെറിയ ഒരംശം മാത്രമാണ് ഇതെന്നാണ്.  
കേരളത്തിലെ സാമുദായിക സൗഹൃദത്തിന്‍റെ കാന്‍വാസില്‍ വിധ്വേഷ ചിത്രങ്ങള്‍ വരക്കാന്‍ ഇറങ്ങിയ വികാര ജീവികളെ കണ്ട്‌ ഓരോ മലയാളിയും കൊതിക്കുന്നുണ്ട്‌  "തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്ന്. എന്നാല്‍ കുറച്ച് നാളുകളായി "തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്ന് കഥന ഭാരത്തോടെ പറയുന്നത് ജീവിത കാലത്ത് തങ്ങളുടെ പക്വമായ തീരുമാനങ്ങളെ വികലമായി മാത്രം മനസ്സിലാക്കിയ കേരള ജമാഅത്തെ ഇല്സ്ലാമി   നേതാക്കന്മാരാണ്. നാട് കടത്തപ്പെട്ട മുന്‍ അമീര്‍ സിദ്ധീഖ് ഹസ്സന്‍ ഭായി മുതല്‍ സോളിഡാരിറ്റി രാജാവ് സി ദാവൂദ് വരെ തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നിരന്തരം ഓര്‍മിപ്പിക്കുന്നു.


സമുദായത്തില്‍ വളര്‍ന്നു വരുന്ന തീവ്രവാദ പ്രവണതകളെ പ്രധിരോധിക്കാന്‍ മുസ്ലിം ലീഗ് കോട്ടക്കലില്‍ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ജമാഅത്തിനെ വിളിച്ചില്ല എന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. ക്ഷണിക്കപ്പെടാത്ത കോട്ടക്കല്‍ സംഗമത്തിനെതിരെ പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. 
1) ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കോട്ടക്കല്‍ യോഗം സംഭവിക്കുമായിരുന്നില്ല.
2) തീവ്രവാദത്തിനെതിരെ ലീഗ് നേതൃത്വം മൃതു സമീപനമെടുത്തപ്പോഴൊക്കെ ജമാഅഅത്താണ് ശക്തമായ രീതിയില്‍ രംഗത്ത് വന്നത്.
3) സമുദായ ഐക്യം കാക്കുന്നതില്‍ എന്നും ബദ്ധശ്രദ്ധരായ ജമാഅത്തിനെ മാറ്റി നിര്‍ത്തുന്നതിലൂടെ കേരള മുസ്ലിം ഘടനയില്‍ കാര്യമായ ചിദ്രത വിളിച്ചു വരുത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്.ഈ മൂന്നു ആരോപണങ്ങളും  അടിസ്ഥാനപരമായി വിശകലനം ചെയ്യേണ്ടതുണ്ട്‌.


മാസപ്പിറവി പോലുള്ള തികച്ചും മതപരമായ വിഷയത്തില്‍ ഭിന്നത ലഘൂകരിക്കാന്‍ വിളിച്ച  സൗഹൃദ സദസ്സുകളില്‍ ജമാഅത്ത് ക്ഷണിക്കപ്പെട്ടത് സ്വാഭാവികമാണ്. ഇത് ശിഹാബ് തങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തിയതാണെന്നതും വാസ്തവം. പക്ഷെ സമുദായത്തിനകത്ത് വളര്‍ന്നു വരുന്ന തീവ്രവാദത്തിന്‍റെ മുള്‍ചെടികളെ നശിപ്പിക്കാന്‍ വിളിക്കുന്ന കൂട്ടായ്മയിലേക്ക് പഠന മനനങ്ങളിലൂടെ ഈ ചെടി മുളപ്പിക്കാന്‍ അധ്വാനിച്ചവരെയാണ് ക്ഷണിക്കേണ്ടത് എന്ന വാദം സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. തങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് കോളമെഴുതുന്നവര്‍ തങ്ങളെ വിമര്‍ശിക്കാന്‍ ആര്‍കും പേജ് കൊടുത്തവരായിരുന്നു എന്നതും കൂട്ടിവായിക്കപ്പെടണം. "കേരള മുസ്ലിം മോഡല്‍" എന്നത് തന്നെ സംഘപരിവാറിന്റെ ലാളനയില്‍ വളര്‍ന്ന തങ്കക്കുടമാണെന്നും സൗമ്യനായ ശിഹാബ് തങ്ങള്‍ പരിവാര സംഘടനകളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള   ഉപകരണമായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ മറ്റു മുസ്ലിം നേതാക്കള്‍ക്ക് കിട്ടാത്ത "മതേതര സമ്മിതി" കിട്ടിയതെന്നും ഒട്ടും ലജ്ജയില്ലാതെ "മാധ്യമം" എഴുതിയത് തങ്ങള്‍ മരിച്ചതിന്റെ ഏഴാം നാളിലായിരുന്നു.  മുസ്ലിം സമൂഹം തങ്ങളുടെ വേര്‍പാടില്‍ തീവ്ര ദുഖം പങ്കുവെച്ച്  തീരുന്നതിനു മുന്നെയായിരുന്നു  ഓസ്ട്രേലിയയില്‍ താമസിച്ചു ലീഗ് വിരുദ്ധ ഗവേഷണം നടത്തുന്ന നുഅയ്മാനെ കൊണ്ട്‌ "മാധ്യമം" ഇങ്ങനെ ഒരു കുത്തിനോവിക്കല്‍ നടത്തിച്ചത്. ലീഗിനു രാഷ്ട്രീയമായി നഷ്ടമാണു സംഭവിക്കുക എന്നുറപ്പുള്ള സന്ദര്‍ഭങ്ങളില്‍ പോലും തങ്ങള്‍ പഠിപ്പിച്ച ആത്മ സംയമനം ലീഗിന്‍റെ രാഷ്ട്രീയ ലാഭത്തേക്കാള്‍ സമുദായത്തിന്റെയും നാടിന്റെയും നന്മയെയാണ് വിലമതിക്കെണ്ടത് എന്ന നിലപാടില്‍ നിന്നു കൊണ്ടായിരുന്നു എന്ന് വൈകിയാണെങ്കിലും അംഗീകരിക്കുന്നത് സന്തോഷകരം.    
ജമാഅത്തെ ഇസ്ലാമിയുടെ എന്‍.ഡി.എഫ് വിരുദ്ധ നിലപാടുകള്‍ ആശയാധിഷ്ടിതമാണ് എന്ന് വിശ്വസിക്കുന്നവര്‍ മലയാളികള്‍ക്കിടയില്‍ തുലോം പരിമിതമാണ്. "മാധ്യമത്തിന്റെ" വായനക്കാര്‍ "തേജസിന്‍റെ" വരിക്കരാവുന്നതോടെ തുടങ്ങിയ തികച്ചും "പത്രാധിഷ്ടിത" ഈര്‍ശ്യയായി മാത്രമാണ് ജമാഅത്ത്  നിലപാടിനെ അധിക ധൈഷണിക ഭാരമൊന്നും ഇല്ലാത്തവര്‍ വരെ മനസ്സിലാക്കുന്നത്. മുസ്ലിം ലീഗ് എന്‍.ഡി.എഫിനെതിരെ കൃത്യമായ നിലപാട് തറയില്‍ നിന്നുകൊണ്ട്‌ പ്രവര്‍ത്തിച്ചപ്പോള്‍ "കോഴിക്കോട്ട് ഇരട്ട സ്ഫോടനം,പിന്നില്‍ എന്‍.ഡി.എഫ്" എന്ന് സെന്‍സേഷനല്‍ വാര്‍ത്ത നല്‍കി അവരെ കൊടും തീവ്രവാദികളാക്കുകയായിരുന്നു ജമാഅത്തും "മാധ്യമവും". കേരളത്തിന്‍റെ രൂപീകരണ നാള്‍ മുതല്‍ മലയാളികള്‍ക്ക് തീവ്രവാദത്തിന്‍റെ ഉരക്കല്ലുകള്‍ ജമാഅത്തും ആര്‍.എസ്.എസ്സുമായിരുന്നു. ജമാഅത്ത് എന്ന കല്ലില്‍ ഉരച്ചിട്ടായിരുന്നു മുസ്ലിം സമൂഹത്തില്‍ വളര്‍ന്നു വയസ്സറിയിച്ച ഓരോ തീവ്രവാദ മൂവ്മെ൯റുകളുടെയും മാറ്റ് തിട്ടപ്പെടുത്തിയത്. ഈ ഉരക്കകല്ലിന്‍റെ ഭാരം എന്‍.ഡി.എഫ് വഴി ഇറക്കിവെക്കാം എന്ന ധാരണയും ജമാഅത്തിന്‍റെ   എന്‍.ഡി.എഫ് എതിര്‍പ്പിനു കാരണമായി. അതിലുപരി സമസ്തയും,മുജാഹിദ് വിഭാഗങ്ങളും കാണിച്ച ആദര്‍ശത്തിലൂന്നിയ ഒരെതിര്‍പ്പ് ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയില്ല എന്നത് ഒരു പൊതു ധാരണയായി മുസ്ലിംകള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. പത്രപ്രസാധന രംഗത്ത് കടക്കുന്നത്‌ വരെ എന്‍.ഡി.എഫിനു വേണ്ട ബൌദ്ധിക ബലം നല്‍കിയതും  ജമാഅത്തെ ഇസ്ലാമി തന്നെ ആയിരുന്നു.
കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കുള്ളിലും സംഘടനകള്‍ തമ്മിലും ശക്തമായ പിണക്കങ്ങളും തുടര്‍ന്നുള്ള ഇണക്കങ്ങളും ധാരാളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കുളം കലക്കി മീന്‍ പിടിക്കുക എന്ന പതിവ് രാഷ്ട്രീയ സമീപനം മുസ്ലിം ലീഗിന്‍റെ ഭാഗത്ത് നിന്ന് കാണാറില്ല. പക്ഷെ സമുദായ ഐക്യത്തെ കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ "മാധ്യമം" പത്രത്തിന്‍റെ പിറവിക്കു മുമ്പും ശേഷവുമുള്ള സമുദായത്തിന്‍റെ ഐക്യവും ഐക്യമില്ലായ്മയും ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. "മാധ്യമത്തിനു" മുന്നില്‍ മാന്യതക്കുള്ള മാനദണ്ഡം ലീഗിനോടുള്ള എതിര്‍പ്പ് മാത്രമായി ചുരുങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ലീഗിനെ എതിര്‍ക്കുന്ന ഏതു പ്രതിലോമ ശക്തികള്‍ക്കും സമൂഹത്തില്‍ അംഗീകാരം നേടിക്കൊടുക്കാന്‍  മത്സരിക്കുമ്പോള്‍ സമുദാത്തിന്‍റെയോ മതത്തിന്‍റെയോ ഭാവി ജമാഅത്തിനു  പ്രശ്നമായിരുന്നില്ല. അതിന്‍റെ അനന്തര ഫലങ്ങളാണ് കൈവെട്ടും, കലാപങ്ങളും, ഒറ്റപ്പെടലുമായി നാം അനുഭവിക്കുന്നത്.


മുസ്ലിം സംഘടനകളുടെ സമ്മര്‍ദത്തിനു മുന്നില്‍ ലീഗിന്‍റെ വഴിപ്പെടലാണ് കോട്ടക്കലില്‍ സംഭവിച്ചതെന്ന് സിദ്ധീക്ക് ഹസ്സന്‍ എഴുതിയത് വായിച്ചിട്ടെങ്കിലും ജമാഅത്ത് ഒരാത്മ വിശകലനം നടത്തണം. പരസ്പരം കടിച്ചുകീറുന്ന സുന്നി മുജാഹിദ് ഗ്രൂപ്പുകള്‍ എന്തുകൊണ്ടാണ് ജമാഅത്തിനെ പടിക്കുപുറത്ത് നിര്‍ത്തുന്നതില്‍ യോജിക്കുന്നതെന്ന്. ഇടതു വലതു മുന്നണികളും ട്രീസ സെറ്റില്‍വാദ് അടക്കമുള്ള "മുന്‍ സഹയാത്രികരും" അകലം പാലിക്കാന്‍ ശ്രമിക്കുന്ന ഈ നേരത്തെങ്കിലും ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് ഒരാത്മ പരിശോധന എന്തു കൊണ്ട്ണ്ടും അനുപേക്ഷണീയമാണ്.