Showing posts with label nadapuram. Show all posts
Showing posts with label nadapuram. Show all posts

Sunday, 6 March 2011

നാദാപുരം സ്ഫോടനം; വസ്തുത അറിയണം


അഞ്ച് ചെറുപ്പക്കാര്‍ നാദാപുരത്തിനടുത്ത് നരിക്കാട്ടെരിയില്‍ ദാരുണമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍  വായിച്ച് മനസ്സ് നൊമ്പരപ്പെട്ടത്‌ കൊണ്ടാണ് വാര്‍ത്തയുടെ മറുവായന നടത്താന്‍ ഞാന്‍ മുതിരുന്നത്. 
അന്തര്‍ദേശീയ ഭീകരവാദ ബന്ധത്തിന്റെ പ്രതിഫലനമാണ് നരിക്കാട്ടെരിയില്‍ കണ്ടതെന്ന് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി പിണറായി സഖാവ് തട്ടി വിടുന്നു. കണ്ണൂരില്‍ ചോരപ്പുഴ ഒഴുകിയ നാളില്‍ രണ്ടു വേതാള വര്‍ഗത്തെ ഇരു ഭാഗങ്ങളിലുമിരുത്തി സമാധാനത്തിന്റെ ആല്‍ഫബെറ്റ്സ് ചൊല്ലിപ്പടിപ്പിച്ച ഇ.അഹമ്മദിനെ നരിക്കാട്ടെരി സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ശുംഭന്‍ ജയരാജ മഹാരാജാവ് കല്‍പ്പിക്കുന്നു. ലീഗ് സമാധാന അന്തരീക്ഷം തകര്‍ക്കാനൊരുങ്ങുന്നു എന്ന് ഫെയിസ് ബുക്ക് സഖാക്കള്‍ നിരന്തരം പോസ്റ്റുന്നു.അനിവാര്യമാണ് ഒരു വിശകലനമെന്ന് തോന്നി. 
ഫെബ്രുവരി 25 വെള്ളിയാഴ്ച നേരം വെളുപ്പിന് തന്നെ നാദാപുരത്തുകാര്‍ കേട്ടത് സി.പി.എം പാര്‍ട്ടി ഗ്രാമമായ പയന്തോങ്ങില്‍ നിന്നുള്ള ക്രൂരമായ അക്രമത്തിന്റെ വാര്‍ത്തകളായിരുന്നു.നരിക്കാട്ടെരി അടക്കമുള്ള സമീപ ഗ്രാമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ് വന്നവര്‍ ഹൃദയ ഭേദകമായ കാഴ്ച്ചകള്‍ക്ക് മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്നു. അര്‍ദ്ധ രാത്രി  12നും പുലര്‍ച്ചെ  4നും ഇടക്ക്   17 ബോംബുകളാണ് വര്‍ഷിച്ചത്. അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ നാണിപ്പിക്കുന്ന നാദാപുരം സഖാക്കളുടെ ബോംബാക്രമണം. വിളി കേള്‍ക്കാവുന്ന ദൂരത്തില്‍ കോടിയേരിയുടെ പോലീസുണ്ടെങ്കിലും നിസ്സഹായരായ സഹോദരിമാരുടെ നിലവിളികള്‍ അവരുടെ കര്‍ണപുടങ്ങള്‍ തുറപ്പിച്ചില്ല. നാല് മണിക്കൂര്‍ നീണ്ട പ്രീപ്ലാന്റ്റ് ബോംബേറ് കഴിഞ്ഞ് സഫ്രോണ്‍ സഖാക്കള്‍ സ്വന്തം വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായി, കവര്‍ന്നെടുത്ത മുതലുകള്‍ എണ്ണിത്തിട്ടപ്പെടുത്തി, ഉറങ്ങാന്‍ കിടന്നു എന്നുറപ്പ് വരുത്തിയ നാദാപുരം പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി!!! 


അക്രമികള്‍ തെരഞ്ഞെടുത്തത് സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ്. പുരുഷ കേസരികളൊക്കെ എന്നെയും നിങ്ങളെയും പോലെ കടല്‍ കടന്നിക്കരെ പോന്നിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ തന്നെ  ഇക്കരെ എത്തിയ നാദാപുരത്തുകാര്‍ പരസ്പര വിശ്വാസവും സഹകരണവും കൊണ്ട് സാമ്പത്തിക ഭദ്രത നേടിയെങ്കിലും ഇന്നും ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടി വരുന്നു. വര്‍ഗ ബോധത്തിന് പകരം വര്‍ഗീയത പഠിച്ച സഖാക്കള്‍ അക്രമത്തിനു പുറമേ കൊള്ളയടി എന്ന ശീലം തുടങ്ങിയതും തുടരുന്നതും ഇവിടെയാണ്‌, കഴിഞ്ഞ കല്ലാച്ചി കൊള്ളക്ക് ശേഷം ചൊറിപിടിച്ച്  വിംസ് ഹോസ്പിറ്റലില്‍ വന്ന ഒരു സഖാവിനെ ചുറ്റും കൂടിയവര്‍ കൈകാര്യം ചെയ്ത രസകരമായ ഒരു സംഭവം സ്മരണീയമാണ്. കൊള്ള മുതല്‍ വീതം വെപ്പില്‍ കിട്ടിയ  "പിഫ് പഫ്" ബോഡി സ്പ്രേ ആണെന്ന നിയ്യത്തില്‍ ഉപയോഗിച്ചതാണ് സഫ്രോണ്‍ സഖാവിന്റെ ചൊറിക്ക് കാരണമായത്‌.

 ആക്രമിക്കപ്പെട്ട  വീടുകളില്‍ ചെന്നവരൊക്കെ തലയും താഴ്ത്തിയാണ് തിരിച്ചു പോന്നത്. ഒരു സഹോദരി കരഞ്ഞു പറഞ്ഞത് "പന്ത്രണ്ടു മണി മുതല്‍ തുടങ്ങിയതാ ബോംബിന്റെ ശബ്ദം..ഞാനും ഈ രണ്ടു കുട്ടികളും പേടിച്ചു പിന്‍ ഭാഗത്തുള്ള സ്റ്റോര്‍ റൂമില്‍ കയറി ഇരുന്നതാ.ജനാല ഇല്ലാത്തതിനാല്‍ സ്റ്റോര്‍ റൂം ആണ് നല്ലതെന്ന് തോന്നി.എങ്ങനെ എങ്കിലും രാവിലെ ആകണേ എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടക്ക് ഈ മോള്‍ കരയാനും തുടങ്ങി. കുറെ കഴിഞ്ഞ് രാത്രി രണ്ടു മണിക്കാ ഇവിടെ ബോംബ്‌ പൊട്ടിയത്.ഇതാ ഇവിടെയാ അവരെരിഞ്ഞത് ..ഞാനെന്തു തെറ്റാ ഇവരോട് ചെയ്തത്" ഈ കരച്ചിലിനിടക്ക് ഒരു സ്ത്രീ അല്പം രോഷത്തോടെ പറഞ്ഞത് "ആണുങ്ങളായ നിങ്ങള്‍ക്കൊന്നും ഇത് തടയാന്‍ ആവൂലേല്‍ പെണ്ണുങ്ങളായ ഞങ്ങള്‍ ഇറങ്ങിക്കോളാം" ഈ രോഷപ്രകടനം 
അവിടെക്കൂടിയ പുരുഷ വര്‍ഗ്ഗത്തിന്റെ ചങ്കിനു കുത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിനിടക്ക് മറ്റൊരു വാര്‍ത്തയും അവിടെ എത്തി.അക്രമിക്കപ്പെട്ട മറ്റൊരു വീട്ടിലെ സ്ത്രീ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കാന്‍ ചെന്നെങ്കിലും പോലീസുകാര്‍ പരാതി കേള്‍ക്കുന്നതിന് പകരം അവളുടെ കൂടെ പോയ സഹോദരനെ പഴയൊരു
 കേസില്‍ പ്രതിയാണെന്ന് പറഞ്ഞു പിടിച്ചു വെച്ചു..ഇത് കണ്ട് ആ സ്ത്രീ പോലിസ് സ്റ്റേഷനില്‍ ബോധം കെട്ട്  വീണു" ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

 കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിക്കുക, അക്രമികള്‍ക്കെതിരെ സാക്ഷി പറഞ്ഞ യൂത്ത് ലീഗുകാരെ അങ്ങാടിയില്‍ വെച്ച് മര്‍ദ്ധിക്കുക,ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുക,രാത്രി മണിക്കൂറുകള്‍ നീണ്ടു നിന്ന ബോംബേറും കൊള്ളയടിയും നടത്തുക, അതി രാവിലെ വന്നു പോലീസില്‍ കമ്പ്ലയിന്റ് ചെയ്‌താല്‍ വീണ്ടും ബോംബെറിയുമെന്ന്  ഭീഷണിപ്പെടുത്തുക.പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ ചെന്നവരെ പിടിച്ച് കസ്റ്റടിയില്‍ വെക്കുക.അഭിമാനമുള്ള ഏതു സമൂഹമാണ് ചുവപ്പിന്റെയും കാക്കിയുടെയും ഈ കൂട്ടായ നെറികേടിനു മുന്നില്‍ പ്രകോപിതരാവാതെ നില്‍ക്കുക. ഇങ്ങനെ പയന്തോങ്ങിലെ തേര്‍വാഴ്ചയില്‍ മനം നൊന്തു, പ്രതികരിക്കാനല്ല പ്രതിരോധിക്കാന്‍ ഇറങ്ങിയ അഞ്ച് ചെറുപ്പക്കാരാണ് അധിദാരുണമായി കൊല്ലപ്പെട്ടത്.അവിവേകമാണ് അവര്‍ കാണിച്ചതെങ്കിലും നമുക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാം. കൂടെ പ്രാര്‍ഥനയും..നാഥന്‍ അവര്‍ക്ക് പൊറുത്തു കൊടുക്കട്ടെ.

പിന്‍കുറിപ്പ്: നാദാപുരത്തിനടുത്ത് ആവോലത്ത് അച്ഛന്‍ അടുക്കളയില്‍ ചുരുട്ടി വെച്ച ബോംബ്‌ പൊട്ടി നീതു എന്ന ആറുവയസ്സുകാരി കൊല്ലപ്പെട്ടത് പത്തുവര്‍ഷം മുന്നെയായിരുന്നു. ചേതനയറ്റ മോളുടെ ശരീരം മുറ്റത്തെടുത്ത്
 കിടത്തി, അച്ഛന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും രക്തക്കറ പുരണ്ട അടുക്കള നിലം ചാണകം കൊണ്ട് മെഴുകുകയുമായിരുന്നു ആദ്യം ചെയ്തത്. നേര് നേരത്തെ അറിയിക്കുന്ന "ദേശാഭിമാനി" ലീഗ് ഗുണ്ടകളുടെ ബോംബേറില്‍ പിഞ്ചു ബാലിക കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയെഴുതി. ജില്ലാ കമ്മറ്റി പത്ര സമ്മേളനം നടത്തി. അന്ന് അതി സമര്‍ത്ഥനായ നാദാപുരം സി.ഐ. അക്ബര്‍ സത്യം പുറത്തെത്തിച്ചു. അച്ഛന്‍ ചുരുട്ടി വെച്ച ബോംബാണ് മകളുടെ ജീവനെടുത്തതെന്ന് . അടുക്കളയിലെ രക്തക്കരയാണ് സത്യത്തിലേക്ക് വഴി തുറന്നത്. കഴിഞ്ഞ ആഴ്ച ആ അച്ഛന്‍ ആവോലത്ത് ചുവന്ന ലഡു വിതരണം ചെയ്ത് അഞ്ചുപേരുടെ മരണം ആഘോഷിച്ചത്രേ.