Showing posts with label mankada. Show all posts
Showing posts with label mankada. Show all posts

Friday, 1 October 2010

അലി എന്ന അരിക്കച്ചവടക്കാരന്‍

അവൈലബിള്‍ പോളിറ്റ് ബ്യുറോയിലെ  കപ്പിള്‍സ് മുതല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ വരെ ഇടതു പക്ഷം എന്നാല്‍ ഏതു പക്ഷമാണെന്നു പഠിച്ചത് എം എന്‍ വിജയന്‍ മാഷിന്‍റെ പ്രസംഗം കേട്ടും ലേഖനങ്ങള്‍ വായിച്ചുമായിരുന്നു.ചിന്തയുടെ കനലുകള്‍ സദാ കത്തിച്ചു നിര്‍ത്തിയ ആ ആചാര്യന്‍റെ മരണ വാര്‍ത്ത മലയാളികളെ ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഒഴുകിയെത്തിയ അനുശോചന സന്ദേശങ്ങള്‍ക്കിടയില്‍ "കൂട്ടത്തില്‍ പെടാത്തത്" എന്ന ലേബല്‍ ഒട്ടിച്ച് സഖാവ് പിണറായിയുടെ വാക്കുകള്‍ അക്ഷര സ്നേഹികളായ മലയാളികള്‍ മാറ്റി വെച്ചിരുന്നു. വിജയന്‍ മാഷിന്‍റെ മരണം നല്ലൊരു അദ്ധ്യാപകനെ നഷ്ടപ്പെടുത്തി എന്ന ചെറുതാക്കല്‍ സഹിക്കാവുന്നതിനപ്പുറം ആയത് കൊണ്ടായിരുന്നു ഈ മാറ്റി വെക്കല്‍
ഇങ്ങനെയൊക്കെ ആലോചിച്ചത് കുഞ്ഞാലിക്കുട്ടി നീട്ടിയ എച്ചില്‍ കണ്ട് കൊതിക്കുന്ന അലിയുടെ ഒരു കഷ്ണം തുണിക്കോ, അരക്കിലോ അരിക്കോ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന  വിജയരാഘവ സഖാവിന്‍റെ ആക്രോശം കേട്ടിട്ടാണ്. മങ്കട വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഏതോ ഒരു അലിയേയാവും സഖാവ് ഉന്നമിടുന്നത് എന്നാണ് ഞാനും നിങ്ങളും ആദ്യം ധരിച്ചത്. മാധ്യമങ്ങള്‍ കുത്തിക്കുത്തി പറഞ്ഞപ്പോഴാ ഇതു വെറും അലിയല്ലെന്നും ഈ അലി പുലിയാണെന്നും മനസ്സിലായത്. കഴിഞ്ഞ പത്തു വര്‍ഷമായി മങ്കട മണ്ഡലത്തില്‍ എം.എല്‍.എ കാറില്‍ ഓടുന്ന സുമുഖനും സുന്ദരനും സര്‍വ്വോപരി ജനങ്ങളുടെ കണ്ണിലുണ്ണിയുമായ മഞ്ഞളാം കുഴി അലിയേയാണ് സഖാവ് നോവിച്ചു വിട്ടിരിക്കുന്നത്. മങ്കടക്കാര്‍ രാഷ്ട്രീയ ഭേദമില്ലാതെ അലിയേ സ്നേഹിച്ചത് പെരിന്തല്‍മണ്ണയിലെ തുണിക്കച്ചവടവും അങ്ങാടിപ്പുറത്തെ അരിക്കച്ചവടവും കണ്ടിട്ടല്ല എന്ന് മനസ്സിലാവാന്‍ അമിതമായ സെന്‍സും സെന്‍സിബിലിറ്റിയും ഒന്നും വേണ്ട. കോമ്മണ്‍ സെന്‍സ് ഉള്ളവരാണെങ്കില്‍ അലിയുടെ ട്രാക്ക് റെക്കോര്‍ഡ്‌
 ഒന്ന് പരിശോധിച്ചാല്‍ മതി. 
അലി എല്‍.ഡി.എഫിനോട് സലാം പറയുന്നതോടെ പുലാമന്തോള്‍, പുഴക്കാട്ടിരി, മൂര്‍ക്കനാട്, മങ്കട തുടങ്ങിയ പഞ്ചായത്തുകള്‍ ചുവപ്പിനോദ് മഅസ്സലാം പറഞ്ഞ്‌ പിരിയുമെന്നത് മലപ്പുറത്തെ തംയീസായ കുട്ടികള്‍ക്ക് മുതല്‍ നാട്ടുകാരണവന്‍മാര്‍ക്ക്  വരെ അറിയാവുന്ന ലളിത സത്യമാണ്. മലപ്പുറം ചുവപ്പിക്കാനിറങ്ങിയവര്‍ നാട് മുഴുവന്‍ തങ്ങളെ "ഇലയും കൂട്ടി വലിച്ചെറിഞ്ഞത്" നോക്കി നിന്നിട്ട് വര്‍ഷം ഒന്നു കഴിയുന്നെ ഉള്ളു. അബ്ദുല്ലക്കുട്ടിയില്‍ ഓപണ്‍ ചെയ്തത് ശിവരാമാനില്‍ ക്ലോസ് ചെയ്തു എന്ന് നിനചിരിക്കുമ്പോഴാ മങ്കടയില്‍ വിജയരാഘവന്‍റെ തെറിവിളി. ഇനി എന്തൊക്കെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമെന്ന് ആര്‍ക്കറിയാം. 

കോടിയേരിക്ക് മറവി രോഗം വല്ലാതെ ബാധിച്ചുവെന്ന് അദ്ദേഹത്തിന്‍റെ തല്‍സമയ പ്രതികരണം കണ്ട് നിങ്ങള്‍ക്കു തോന്നിയെങ്കില്‍ ഞാന്‍ കുറ്റം പറയില്ല. കെ ടി ജലീലുപദേശിയെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചവര്‍, ലീഗുകാര്‍
മലപ്പുറത്തെ മാര്‍ക്കിസ്റ്റ് വീട്ടിന്‍റെ ഉത്തരത്തില്‍ നിന്ന് കഴുക്കോല്‍ വലിച്ചെടുക്കുന്നത് കാണുമ്പോള്‍ മുസ്ലിം ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് ഉപദേശിക്കുന്നത്  കാണുമ്പോള്‍ ഇത് വെറും മറവിയല്ല അല്‍ഷിമേസ് ആണെന്നു തോന്നിയാലും തെറ്റില്ല എന്നാണ് എന്‍റെ പക്ഷം. അലി ലീഗിലെത്തിയാലും ഇല്ലെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കുഞ്ഞാലിക്കുട്ടി  സൈതാലിക്കുട്ടിയെ വരെ ലീഗാക്കുമെന്നാണ് മലപ്പുറത്തെ പിന്നാമ്പുറ വര്‍ത്തമാനം.       .         

പിന്‍കുറിപ്പ്: അലി ആരെന്നറിയാന്‍ മങ്കടക്കാരോട് ചോദിക്കണം. പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങില്‍ നിന്നും നിങ്ങള്‍ പഠിച്ച അലിയല്ല യഥാര്‍ത്ത അലി. അനാഥകളുടെയും അഗതികളുടെയും അത്താണിയായ അലി. ഇലക്ഷന്‍ പ്രചരണത്തിനു വേണ്ടി നല്‍കിയ ബൈക്ക് വിജയ ലഹരിയില്‍  യുവാക്കള്‍ക്ക് തീരെഴുതിക്കൊടുത്ത അലി. കുടി നിറഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍ക്ക് പുതിയാപ്ലയെ തേടിപ്പോകുമ്പോള്‍ എം എല്‍ എ കാര്‍ കൊടുത്തയക്കുന്ന അലി. വ്യക്തി പ്രഭാവത്തിന്‍റെ തിളക്കത്തില്‍ പച്ചക്കൊട്ടയെ വിറപ്പിച്ച അലി. അവസാനം വിജയരാഘവന്‍റെ എച്ചില്‍ പ്രയോഗം കേട്ട് കയ്യടിച്ചു സുഗിപ്പിച്ചവര്‍ ഇല്ലേ, അവര്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മഞ്ഞളാം കുഴി അലി. 
സ്വന്തം വീട് കാണാന്‍ വന്ന അഞ്ചു സഖാക്കളെ നിഷ്കരുണം പുറത്താക്കിയ പാര്‍ട്ടി നേതാക്കന്‍മാര്‍ക്ക്,  വീടിന്‍റെ ഉമ്മറം പാവങ്ങള്‍ക്ക് മാറ്റി വെച്ച അലിയെ മനസ്സിലാക്കാനുള്ള സെന്‍സുണ്ടാവനം, സെന്‍സിബിലിട്ടി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം. (അലി ഫാന്‍സുകാര്‍ക്ക് ഇങ്ങനെ ഒരു ഫ്ലക്സ് ഉയര്‍ത്താം )